യാത്രാസൗകര്യം ഉറപ്പുവരുത്തണമെന്ന് സംഘടനകള്‍

3:50 pm Reporter: Sujith Bhakthan T R 0 Responses
ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വഴി കേരളത്തിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചത് മലബാറിലെ യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് മലബാറില്‍ നിന്ന് ബാംഗ്ലൂര്‍ക്ക് തീവണ്ടി സൗകര്യം ഏര്‍പ്പെടുത്താന്‍ മലയാളിയായ റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് ശ്രമിക്കണമെന്ന് വിവിധ മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

കര്‍ണാടക ഹൈക്കോടതി വിധി മലബാര്‍ യാത്രക്കാരുടെ പ്രതീക്ഷയെ തകര്‍ത്തതായി കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ജനറല്‍ കണ്‍വീനര്‍ ആര്‍. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കണ്ണൂര്‍-യശ്വന്ത്പുര്‍ ട്രെയിന്‍ പ്രതിദിന വണ്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ റെയില്‍വേ സഹമന്ത്രി പ്രത്യേകം ശ്രദ്ധചെലുത്തണം. രാത്രികാല നിരോധനം നീക്കാന്‍ കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരോധനം ഹൈക്കോടതി ശരിവെച്ചതിന്റെ പിന്നില്‍ കര്‍ണാടക സര്‍ക്കാറിന്റെ നിലപാടാണെന്ന് കെ.കെ.ടി.എഫ്. ജോയന്റ് കണ്‍വീനര്‍ സി. കുഞ്ഞപ്പന്‍ അഭിപ്രായപ്പെട്ടു.

നിരോധനത്തിനെതിരെ കേരള സര്‍ക്കാറുംജനപ്രതിനിധികളും കെ.കെ.ടി.എഫും ശ്രമം നടത്തിയിരുന്നു. നിരോധനം പിന്‍വലിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. കേരള വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരിലെത്തിയ കേരള സര്‍ക്കാര്‍ പ്രതിനിധിസംഘത്തിന് നിരോധനം പിന്‍വലിക്കാമെന്ന വാഗ്ദാനവും ലഭിച്ചു. ബദല്‍ പാത വനത്തില്‍ക്കൂടി കടന്നുപോകുന്നതും ദൈര്‍ഘ്യമേറിയതുമാണ്.
കെ.കെ.ടി.എഫ്. നിയമനടപടികളുമായി മുന്നോട്ടുപോകും.

സുല്‍ത്താന്‍ബത്തേരിയില്‍ രൂപവത്കരിച്ച സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുമായി സഹകരിച്ച് സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്കുള്ള ബദല്‍ യാത്രാപദ്ധതി വേഗത്തിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിരാശാജനകമാണെന്ന് എന്‍.എസ്.എസ്.ബി. ജനറല്‍ സെക്രട്ടറി പി.ജി. നായര്‍ അഭിപ്രായപ്പെട്ടു. ഭാവി നിയമനടപടകള്‍ക്ക് കെ.കെ.ടി.എഫിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂരില്‍നിന്നു കേരളത്തിലേക്കുള്ള ബദല്‍ റോഡ് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മെഡിക്കല്‍ അബ്ദുള്ളഹാജി അഭിപ്രായപ്പെട്ടു. മാക്കൂട്ടം റോഡിന്റെ പണി ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും മൂന്നു വര്‍ഷമായിട്ടും നടപ്പായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതിവിധി നിരാശാജനകമാണെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും നാഷണല്‍ ലോയേഴ്‌സ് ഫോറം കണ്‍വീനറും സര്‍വകക്ഷി സമിതി ജോയന്റ് കണ്‍വീനറുമായ അഡ്വ.എം. രാജന്‍
പറഞ്ഞു.

Source: Mathrubhumi.com

Read more...

ബസ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച ബി.ജെ.പി. നേതാക്കളെ അറസ്റ്റ്‌ചെയ്ത് നീക്കി

10:54 pm Reporter: Sujith Bhakthan T R 0 Responses

ബസ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നേതാക്കള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്ത് അറസ്റ്റ്‌വരിച്ചു.കെ.എസ്.ആര്‍.ടി.സി.യുടെ കല്പറ്റ സൂപ്പര്‍ഫാസ്റ്റ് ബസ്സിലാണ് തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും അമ്പതോളം നേതാക്കള്‍ കയറിയത്. ഇവര്‍ ടിക്കെറ്റടുക്കാതെ ബസ്സിനുള്ളില്‍ പ്രതിഷേധിച്ചതോടെ തമ്പാനൂര്‍ സ്റ്റേഷന് മുന്നില്‍ ബസ് പോലീസ് തടഞ്ഞ് ഇവരെ അറസ്റ്റ്‌ചെയ്ത് നീക്കി.

ഓട്ടോ, ടാക്‌സി, ബസ് നിരക്ക് വര്‍ധനവിലൂടെ ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് സമരത്തിന് മുന്‍പ് നടത്തിയ പത്രസമ്മേളനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആരോപിച്ചു. നിരക്ക് വര്‍ധനവ് സ്വകാര്യ ബസ്സുടമകളുമായുള്ള ഒത്തുകളിയാണ്. വര്‍ധന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്-മുരളീധരന്‍ പറഞ്ഞു. വിലക്കയറ്റം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കൊണ്ടുണ്ടായതാണ്. ഇതിനെതിരെ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 20 വരെ പഞ്ചായത്തുതല പദയാത്രകള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 21ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച വൈകീട്ട് ടിക്കറ്റെടുക്കാതെയുള്ള പ്രതിഷേധം നടന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ജനറല്‍സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്‍, എ.പി. പത്മിനി, സെക്രട്ടറിമാരായ പി.എം. വേലായുധന്‍, ബി.കെ. ശേഖര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, വക്താവ് ജോര്‍ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ജനറല്‍സെക്രട്ടറി എസ്. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Source: http://www.anweshanam.com/


Read more...

ബസ് ഡ്രൈവറെ എം.എല്‍.എ മര്‍ദ്ദിച്ചെന്ന പരാതി: സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷിക്കും

6:07 pm Reporter: Sujith Bhakthan T R 0 Responses

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന നിയമസഭാംഗമായ മാങ്കോട് രാധാകൃഷ്ണന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. മന്ത്രി അറിയിച്ചതുപ്രകാരം വിശദമായി അന്വേഷിച്ചശേഷമേ കേസ് നടപടികളുമായി മുന്നോട്ടുപോകൂ എന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണനും വ്യക്തമാക്കി.

ഇന്നലെ ശൂന്യവേളയിലാണ് താന്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായുള്ള ആരോപണം നിഷേധിച്ചുകൊണ്ട് മാങ്കോട് രാധാകൃഷ്ണന്‍ സഭയില്‍ വിശദീകരണം നല്‍കിയത്. തനിക്കെതിരെ കേസെടുത്തതായാണ് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും ബോധപൂര്‍വം കെട്ടിച്ചമച്ച അപവാദക്കഥയിലൂടെ താന്‍ അപമാനിതനായെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ വിശദീകരണത്തിനു ശേഷം കേസിന്റെ കാര്യത്തില്‍ മന്ത്രിയൊന്നും പറഞ്ഞില്ലെന്ന വാദവുമായി പ്രതിപക്ഷ അംഗങ്ങളും ചില സി.പി.ഐ അംഗങ്ങളും എഴുന്നേറ്റത് സഭയില്‍ അല്പനേരം ഒച്ചപ്പാടിനിടയാക്കി. ഇത് സഭാംഗത്തിന്റെ അവകാശപ്രശ്നമാണെന്നും അംഗത്തിനെതിരെ കേസെടുത്തിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിശദമായി അന്വേഷിച്ച ശേഷമേ കേസ് നടപടികളുണ്ടാവൂ എന്ന് സ്പീക്കര്‍ ഉറപ്പുപറഞ്ഞതോടെ അംഗങ്ങള്‍ അടങ്ങി.

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പോകുന്ന വഴിയില്‍ അതിവേഗതയില്‍ വന്ന കെ. എസ്. ആര്‍.ടി.സി ബസ് തന്റെ കാറിന്റെ ഇടതുവശത്ത് ഉരസിയതായി മാങ്കോട് പറഞ്ഞു. ഇതുകണ്ട് കാറിനകത്തുണ്ടായിരുന്ന മകള്‍ പരിഭ്രമിച്ചു നിലവിളിച്ചു. എന്നിട്ടും നിറുത്താതെ പോയ ബസ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ കൈ കാണിച്ചു നിറുത്തി. ഡ്രൈവറോട് ബസ്സില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ച് അദ്ദേഹത്തെ താന്‍ ബോദ്ധ്യപ്പെടുത്തി. ഡ്രൈവര്‍ക്കെതിരെ കേസെടുക്കാന്‍ എ.എസ്.ഐയോട് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ ശിക്ഷണനടപടിയെടുക്കണമെന്ന് കെ. എസ്. ആര്‍.ടി.സി എം.ഡിയെയും വിളിച്ചുപറഞ്ഞു. എ.എസ്.ഐയുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് സംസാരിച്ചത്. അതുകഴിഞ്ഞ് മടങ്ങി. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടുംബവീട്ടിലിരിക്കുകയായിരുന്ന തനിക്ക് ഫോണ്‍കാള്‍ വന്നു.

താന്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി ചാനലുകളില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി. പൊതുജനമദ്ധ്യത്തില്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടന്നത്. ഇതേക്കുറിച്ച് സ്പീക്കറോട് വിശദീകരിച്ചു. പിന്നീടാണ് കേസെടുത്തതായി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞത്. 30 വര്‍ഷമായി വിദ്യാര്‍ത്ഥി- യുവജന പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിച്ച് രാഷ്ട്രീയരംഗത്തു വന്നയാളാണ് താന്‍. എട്ടുവര്‍ഷമായി ഈ സഭയിലെ അംഗവുമാണ്. അങ്ങേയറ്റം വിനയവും മാന്യതയും ഉയര്‍ത്തിപ്പിടിച്ചു മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്- മാങ്കോട് വിശദീകരിച്ചു.

Source:http://news.keralakaumudi.com/

Read more...

കെ. എസ്. ആര്‍.ടി.സി ഡ്രൈവര്‍ കടത്തിണ്ണയില്‍ മരിച്ചനിലയില്‍

6:04 pm Reporter: Sujith Bhakthan T R 0 Responses
ചെറുപുഴ: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ തിരുമേനിയിലെ ചൊവ്വാട്ടുകൊവ്വില്‍ പ്രസാദ് എന്ന പ്രശാന്തിനെ(33) കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് രാവിലെ എത്തിയ ജീവനക്കാരാണ് പ്രശാന്തിനെ മരിച്ചനിലയില്‍ കണ്ടത്. പ്രശാന്ത് കിടന്ന സ്ഥലത്തുനിന്ന് ഡോക്ടറെ കാണിച്ചതിന്റെ സ്ളിപ്പും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. മരുന്ന് സംബന്ധിച്ച് ആശുപത്രിയുമായി പൊലീസ് ബന്ധപ്പെട്ടതായും സൂചനയുണ്ട്.

കണ്ണൂര്‍ - ബാംഗ്ളൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സിന്റെ ഡ്രൈവറായിരുന്ന പ്രശാന്തിന് ഏറ്റവും നല്ല ഡ്രൈവര്‍ക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. എക്സൈസില്‍ എസ്.ഐയായി പി.എസ്.സി നിയമനം ലഭിച്ചിരുന്ന പ്രശാന്ത് അടുത്തദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.

Source:http://news.keralakaumudi.com/

Read more...

തമിഴകത്തും കര്‍ണാടകത്തിലും ബംഗാളിലും ബസ്ചാര്‍ജ് കൂട്ടില്ല

11:40 am Reporter: Sujith Bhakthan T R 0 Responses
കോഴിക്കോട്: ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ കേരളം ബസ് ചാര്‍ജ് കൂട്ടിയപ്പോള്‍ അയല്‍സംസ്ഥാനങ്ങളിലൊന്നും ചാര്‍ജ്‌വര്‍ധനയില്ല. മുംബൈ നഗരത്തിലാവട്ടെ, കുറഞ്ഞ നിരക്കായ മൂന്നു രൂപയില്‍നിന്ന് നേരിയ വര്‍ധന മാത്രമാണ് ആലോചിക്കുന്നത്.

ഇന്ധനവില കൂട്ടിയതിനെതിരെ വിമര്‍ശവുമായി രംഗത്തുവന്ന യു.പി.എ. ഘടകകക്ഷിയായ ഡി.എം.കെ. ഭരിക്കുന്ന തമിഴ്‌നാട്ടില്‍ ബസ്ചാര്‍ജ് കൂട്ടില്ല. പെട്രോളിയം വിലവര്‍ധനയുടെ പേരില്‍ സംസ്ഥാനത്ത് ചാര്‍ജ് കൂട്ടരുതെന്ന് മുഖ്യമന്ത്രി കരുണാനിധി ഗതാഗതമന്ത്രി കെ.എന്‍. നെഹ്രുവിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് രണ്ടു രൂപയാണ്. ഈ ടിക്കറ്റുകൊണ്ട് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എം.ടി.സി.) ഓര്‍ഡിനറി ബസ്സില്‍ നാലു കിലോമീറ്റര്‍ വരുന്ന രണ്ടു ഫെയര്‍ സ്റ്റേജുകള്‍ യാത്ര ചെയ്യാം. സംസ്ഥാനത്ത് അവസാനമായി ചാര്‍ജ് കൂട്ടിയത് 2007 നവംബര്‍ 22-നാണ്. ലിമിറ്റഡ് സ്റ്റോപ്പ്, പോയന്റ് ടു പോയന്റ് സര്‍വീസുകളില്‍ രണ്ടരയും എക്‌സ്​പ്രസ് ബസ്സുകളില്‍ മൂന്നുമാണ് മിനിമം ചാര്‍ജ്. ഡീലക്‌സ് ബസ്സില്‍ ഇത് അഞ്ചും എയര്‍കണ്ടീഷന്‍ഡ് ബസ്സില്‍ പത്തും രൂപയാണ്.

തമിഴ്‌നാട്ടില്‍ പ്ലസ് ടു വരെയുള്ള സ്‌കൂള്‍കുട്ടികള്‍ക്ക് പൂര്‍ണമായും യാത്ര സൗജന്യമാണ്. കോളേജ്, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കണ്‍സഷനുണ്ട്. അവധിദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കും. എം.ടി.സി. ബസ്സുകളില്‍ 43.70 കിലോമീറ്റര്‍ യാത്രാപരിധിയില്‍ ഒരു ദിവസം എത്രവേണമെങ്കിലും യാത്ര ചെയ്യാന്‍ 30 രൂപയുടെ ടിക്കറ്റ് മതി.

ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകത്തില്‍ ബസ് ചാര്‍ജ് കൂട്ടാനുള്ള ഒരു നീക്കവുമില്ലെന്ന് 'ബാംഗ്ലൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍' (ബി.എം.ടി.സി.) അധികൃതര്‍ അറിയിച്ചു. രണ്ടു കി.മീ. വരുന്ന ഒരു ഫെയര്‍‌സ്റ്റേജ് യാത്രചെയ്യാനാവുംവിധം മൂന്നു രൂപയാണ് ഇവിടെ മിനിമം ചാര്‍ജ്. 2009 ജൂലായ്മാസത്തിനുശേഷം കര്‍ണാടകത്തില്‍ ബസ്ചാര്‍ജ് കൂട്ടിയിട്ടില്ല. വിദ്യാര്‍ഥികളുടെ സൗജന്യയാത്രാനിരക്കും കൂട്ടാന്‍ നീക്കമില്ല.

സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന പശ്ചിമബംഗാളിലും ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് ബസ്ചാര്‍ജ് കൂട്ടില്ല. ആദ്യത്തെ നാലു കി.മീ. യാത്ര ചെയ്യാന്‍ സംസ്ഥാനത്ത് നാലു രൂപയാണ് ചാര്‍ജ്. എന്നാല്‍ ആറു രൂപ ടിക്കറ്റില്‍ അഞ്ചു മുതല്‍ 12 കി.മീ.വരെ യാത്ര ചെയ്യാം. അതിനുശേഷം ഓരോ നാലു കി.മീറ്ററിനും ഒരു രൂപവീതം അധികം നല്‍കിയാല്‍ മതി. 2008 നവംബര്‍ മുതലാണ് ഈ ചാര്‍ജുകള്‍ നിലവില്‍ വന്നത്. ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസ് കോര്‍പ്പറേഷനുകളില്‍നിന്നോ ബസ്സുടമകളില്‍നിന്നോ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

മുംബൈ നഗരത്തില്‍ ബസ് സര്‍വീസുകള്‍ നടത്തുന്നത് നഗരസഭയ്ക്കു കീഴിലുള്ള 'ബെസ്റ്റ്' ആണ്. രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇപ്പോള്‍ ഈടാക്കുന്നത് മൂന്നു രൂപയാണ്. ഒന്നരവര്‍ഷമായി ഈ നിരക്ക് ഈടാക്കുന്നു. ഇതില്‍ ചെറിയ വര്‍ധന വരുത്തുന്ന കാര്യം ആലോചനയിലാണ്. മിനിമം ചാര്‍ജ് കൂട്ടിയാലും മൂന്നര രൂപയിലധികമാവില്ലെന്നാണ് സൂചന. ഇതുസംബന്ധിച്ച് അടുത്താഴ്ച തീരുമാനമുണ്ടാവും. ഒരു ദിവസം മുഴുവനും യാത്ര ചെയ്യാനുള്ള പാസ് 15 രൂപയ്ക്കും എ.സി. ബസ്സില്‍ പ്രതിമാസ പാസ് 750 രൂപയ്ക്കും ലഭിക്കും.

ആന്ധ്രയില്‍ രണ്ടു മാസം മുമ്പ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. ഇവിടെ മിനിമം ചാര്‍ജ് നാലു രൂപയാണ്. അതുകൊണ്ടുതന്നെ ബജറ്റിലെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയുമൊരു വര്‍ധനയുണ്ടാവില്ല.

Source: www.mathrubhumi.com

Read more...

ബസ് ചാര്‍ജ് കൂട്ടി ജനത്തിന്‌ ഇരുട്ടടി

10:30 pm Reporter: Sujith Bhakthan T R 0 Responses


പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനയില്‍ ജനം പൊറുതി മുട്ടിയിരിക്കുമ്പോഴാണ്‌ നാറ്റ്പാക്കിന്റെ ഒരു ഉണക്ക റിപ്പോര്‍ട്ട്ന്മേല്‍ നമ്മുടെ ഇടതു പക്ഷ സര്‍ക്കാര്‍ ആ കടുംകൈ ചെയ്തത്. മിനിമം ചാര്‍ മൂന്നര രൂപയില്‍ നിന്നും നാലു രൂപയാക്കി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്കും മറ്റു സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ക്കും നിരക്കു വര്‍ദ്ധന ബാധകമാണ്‌. 5 രൂപ മുതല്‍ 30 രൂപ വരെയാണ്‌ മറ്റു ബസുകളുടെ നിരക്കുകള്‌ വരുന്നത്.

ഇനി മുതല്‌ ചെറിയ യാത്രകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളെ ആശ്രയിക്കാനും നിവൃത്തിയില്ലാണ്ടായി. കാരണം മിനിമും ചാര്‍ജ് 10 രൂപ നല്‍കണം.

കെ വി രാവീന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു യാത്രക്കാരനു മിനിമും നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരം മിനിമും ചാര്‍ജ് ഡിവൈഡഡ് ബൈ ഒരു കിലോമീറ്റര്‍ ദൂരത്തിന്റെ ചാര്‍ജ്. അതായത്, മിനിമും ചാര്‍ജ് 4 രൂപ ആണെങ്കില്‍ 4/0.55 = 7.27 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയണം.

ഇവിടെയണ്‌ ഫെയര്‍ സ്റ്റേജ് നിര്‍ണയത്തിലെ അപാകത പതുങ്ങി ഇരിക്കുന്നത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ മിനിമും ചാര്‍ജായ 4 രൂപക്ക് എത്ര കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും?

ഇതു നാം ഗൌരവമായി ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്‌. ബസ്സു കൂലി കൂട്ടുന്നതിനായി ബസ്സുകാര്‍ സമരം ചെയ്യുന്നതു പോലെ ബസ്സു കൂലി കുറയ്ക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ക്ക് ബസ് ഉപരോധിച്ചു സമരം ചെയ്യാനാകുമോ?

ഇവിടെ പാവം ജങ്ങള്‍ തന്നെ മണ്ടന്മാര്‍.

അതിനൊക്കെ നമ്മുടെ അയല്‍ സംസ്ഥനമായ തമിഴ്നാടിനെ കണ്ടു പടിക്കണം. ലോകം അവസാനിക്കുമെന്നു പറഞ്ഞാലും ബസ്സു കൂലി കൂട്ടില്ലെന്ന ഉറച്ച നിലപാടിലാണ്‌ കരുണാനിധി. ബസ്സു കൂലി കൂട്ടരുതെന്ന കരുണാനിധി അധികൃതര്‍ക്കു നിര്‍ദ്ധേശം നല്‍കിയതായി ഇന്നലെ ഒരു പത്രത്തില്‍ കാണുകയുണ്ടായി. എന്നാല്‍ നേരേ മറിച്ച് നമ്മുടെ നാട്ടില്‍ എന്താണ്‌ നടക്കുന്നത്?

ഒരു വലിയ സംസ്ഥാനമായ തമിഴ് നാട്ടില്‍ ഓടുന്ന ബസ്സുകളുടെ 20 ശതമാനത്തിലധികം ബസ്സുകളെങ്കിലും കേരളത്തിലിന്നുണ്ട്. നാല്‍പതിനായിരം പ്രൈവറ്റ് ബസ്സുകളും ആറായിരത്തിനടുത്ത് ട്രാന്‍സ്പോര്‍ട്ടു ബസ്സുകളുമാണ്‌ കേരളത്തെ പോലെയുള്ല ജന സാന്ദ്രത കൂടിയ ഈ സംസ്ഥനത്ത് ചീറിപാഞ്ഞ് ഓടുന്നത്. ഈ ഒരു കാരണം തന്നെ ബസ്സുകളുടെ കളക്ഷന്‍ കുറയുവാന്‍ കാരണമാകുന്നു.

"The K.V.Rabindran Nair(former chief Secretary) Commission report highlights abnormality of minimum charges by which a passenger is able to travel only 2Kms. In his report- Page 49 Para 24 :- The commission recommends that The distance to be traveled for minimum charge should be the minimum charge divided by the kilometer ordinary rate distance."

അതുകൊണ്ടു തന്നെ ഗവര്‍ണ്‍മെന്റ് തന്നെ മുന്‍കൈ എടുത്ത് ഫെയര്‍ സ്റ്റേജ് പുനര്‍നിര്‍ണ്ണയിക്കുകയും യാത്രക്കാരന്‌ അവനവകാശപ്പെട്ട നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.

Read more...

Blog Archive

My Blog List